ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. സിബിഐ ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ മൂന്നംഗ സംഘമാണ് ചോദ്യം ചെയ്യുന്നത്.
ചെന്നൈയിൽ നിന്നും ചാർട്ടേഡ് വിമാനത്തിലാണ് വിജയ് ഡൽഹിയിലെത്തിയത്. എന്തുകൊണ്ട് കരൂരിൽ എത്താൻ താമസിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരാജയപ്പെട്ടു എന്നതടക്കമുള്ള ചോദ്യങ്ങളിൽ വിജയ് വിശദീകരണം നൽകേണ്ടിവരും.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണത്തിലും വിജയ് ഉത്തരം നൽകേണ്ടിവരും. നിലവിൽ വിജയ്യെ കേസിലെ സാക്ഷിയായാണ് സിബിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.
ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍, ആധവ് അര്‍ജുന എന്നിവരെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
നേരത്തെ വിജയ്യുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനിലടക്കം സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു.